മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. കേസ് 27-ന് വീണ്ടും പരിഗണിക്കും. നേരത്തെ, ഒക്‌ടോബർ 12ന് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെങ്കിട്ടരാമന് അന്ത്യ ശാസനം നല്‍കിയിരുന്നു. മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും ഹാജരാകാത്തതിനാലായിരുന്നു നടപടി. രണ്ടാം പ്രതി ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി. 50 കിലോ മീറ്റർ വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിച്ചു, ബൈക്കിൽ യാത്ര ചെയ്ത കെ. എം ബഷീറിനെ ഇടിച്ചിട്ടു, സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് കള്ളം പറഞ്ഞു എന്നെല്ലാം കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്‌പെൻഷൻ പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാം , വഫ എന്നിവരോട് ഈമാസം 24ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.