സിനിമ ഒരു പ്രത്യയശാസ്ത്രോപാധിയെന്ന നിലയിലും വിനോദ വ്യവസായം എന്ന നിലയിലും കേരളത്തിലും നിലനിന്നുപോരുന്നത് വിമർശനങ്ങളെയും എതിർപ്പുകളെയും അടിച്ചൊതുക്കുന്ന ഉപജാപങ്ങളുടെയും ക്രിമിനൽ പ്രവൃത്തികളുടെയും ഇടവേളകളിലൂടെയാണെന്നാണല്ലോ സമകാലീന സംഭവങ്ങൾ പറയുന്നത്.
വിമർശനങ്ങളെയും എതിർപ്പുകളെയും അസഹിഷ്ണുതയോടെയും അശ്ശീലാക്ഷേപങ്ങളിലൂടെയും നേരിടുന്നവർക്ക് മനുഷ്യരുടെ ആത്മസത്തയെ ഉണർത്തുന്ന കലയും സംസ്കാരവുമായെന്തു ബന്ധം?
തീർച്ചയായും സിനിമ ഒരു കലാവ്യവസായമാണ്. ജനപ്രിയമായൊരു വിനോദ വ്യവസായം. കറുത്തതും വെളുത്തതുമായ പണം ഒഴുകി നടക്കുന്ന മൂലധനപ്രവർത്തനങ്ങളുടേതായ വാണിജ്യനീതി ഭരിക്കുന്ന അധോലോകം കൂടിയാണ് മുഖ്യധാരാ സിനിമയെന്നും കാണണം.
പുരുഷാധിപത്യ വരേണ്യവർഗ്ഗാധികാര മൂല്യങ്ങളുടെ നിരന്തരമായ പുനരുല്പാദനത്തിലൂടെ പ്രേക്ഷകരിലും ശ്രോതാക്കളിലും ആ ഇൻഡസ്ട്രി യിൽ പ്രവർത്തിക്കുന്ന കലാസാങ്കേതിക പ്രവർത്തകരിലുമെല്ലാം വിനീതവിധേയത്വ ബോധം നിർമ്മിച്ചെടുക്കുകയാണതിൻ്റെ പ്രത്യയശാസ്ത്ര ദൗത്യം.
സിനിമയുടെ നിശ്ചയങ്ങൾ എല്ലായ്പ്പോഴും കാഴ്ചക്കാരൻ്റെ വർഗ സത്തയെയും മൂല്യങ്ങളെയും അപഹസിക്കുന്ന അധോവർഗത്തിൻ്റെ കൊള്ളരുതായ്മയും അല്പത്തരവുമാണെന്ന് ചിന്ത രവി നടത്തുന്ന നിരീക്ഷണമിവിടെ പ്രസക്തമാണ് ( സിനിമയും പ്രത്യയശാസ്ത്രവും ).
നമ്മുടെ കച്ചവടസിനിമകൾക്ക് എക്കാലത്തും പ്രിയങ്കരമായ ഫലിതം വേലക്കാരൻ - കോമാളി ദ്വന്ദമാണല്ലോ. ഇന്ത്യൻവാണിജ്യസിനിമകൾ താര നായകസങ്കല്പത്തിലൂടെ തൊഴിലാളികൾക്കും സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങള്ക്കുമെല്ലാമെതിരായ മൂല്യസങ്കല്പങ്ങളെ സ്ഥാപിച്ചെടുക്കാനും സാധൂകരിച്ച് നിർത്താനുമാണ് ബദ്ധപ്പെടുന്നത്. കച്ചവടസിനിമകൾ നിർവഹിക്കുന്ന പ്രത്യയശാസ്ത്രദൗത്യം ആധിപത്യ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും സ്ഥാപനവും സ്വാംശീകരണവുമാണ്. അതായത് സിനിമ ഒരു വിനോദോപാധിയെന്ന വ്യാജേന ജനങ്ങൾക്ക് നൽകുന്നത് പ്രതിലോമപരമായ ആശയങ്ങളുടെയും മൂല്യങ്ങളുടെയും ശിക്ഷണമാണെന്ന്. വിനോദാനുഭവങ്ങളുടേതായ വിചിത്രമായ പ്രക്രിയകളിലൂടെ പുരുഷാധികാര വരേണ്യവർഗ്ഗാധികാര വ്യവസ്ഥക്കാവശ്യമായ നിരുപാധികമായവിധേയത്വമാണ് സിനിമ സാധാരണ ജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആവശ്യപ്പെടുന്നത്. തൊഴിലാളികളുടെയും സ്ത്രീകളുടെയും അധ:സ്ഥിതരുടെയും ആത്മസത്തയെയും ആത്മബോധത്തെയും തകർത്ത് അനുസരണത്തിൻ്റെയും അച്ചടക്കത്തിൻ്റെയും വിധേയത്വ സംസ്കാരനിർമ്മിതി.
സിനിമയിലും സമൂഹത്തിലും അധീശത്വം പുലർത്തുന്ന മൂല്യങ്ങൾക്കും വ്യവസ്ഥകൾക്കുമെതിരായ പ്രതിരോധമെന്ന നിലയിലാണ് വനിതാ സിനിമാ പ്രവർത്തകരുടെ ഇടപെടലുകൾ പ്രസക്തവും പുരോഗമന ജനാധിപത്യവാദികളുടെ പിന്തുണ ആവശ്യപ്പെടുന്നതും.