കൊവിഡ്-19ന്റെ സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാതിരുന്നത് ശെരിയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയുടെ മേൽ ചൈനയുടെ സ്വാധീനമുണ്ടെന്നും സംഘടനയുടെ നിർദേശങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു. സംഘടനയുടെ വക്താവായ ഡേവിഡ് നബാരോയുടെ അഭിപ്രായം മുൻനിർത്തിയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. രാജ്യങ്ങൾ ലോക്ഡൗൺ അവസാന വഴിയായി മാത്രമേ നടപ്പിൽ വരുത്താവു എന്ന് നബാരോ പറഞ്ഞിരുന്നു. പല രാജ്യങ്ങളിലെയും ടൂറിസം മേഖല വൻ നഷ്ടം നേരിട്ടതായും അദ്ദേഹം അറിയിച്ചിരുന്നു.
ഡബ്ലിയുഎച്ച്ഒ എല്ലാ കാര്യത്തിലും തെറ്റായിരുന്നെന്നും അതിനാലാണ് താൻ രാജ്യത്തെ സംഘടനയിൽ നിന്നും പിൻവലിച്ചതെന്നും ട്രംപ് പറഞ്ഞു. ഡബ്ലിയുഎച്ച്ഒക്ക് മേൽ ചൈനയുടെ ആധിപത്യമാണെന്നും അത്തരത്തിലൊരു സംഘടനയിൽ ചേർന്ന് പ്രവർത്തിക്കേണ്ട ആവശ്യം അമേരിക്കക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈയിലാണ് ലോകാരോഗ്യ സംഘടനയിൽ നിന്നും ട്രംപ് അമേരിക്കയെ പിൻവലിച്ചത്. ചൈനയിൽ കൊവിഡ് വ്യാപിക്കുന്നത് ലോകത്തിനു മുന്നിൽ മറച്ചുവെച്ചു എന്നാരോപിച്ചാണ് ട്രംപ് രാജ്യത്തെ പിൻവലിച്ചത്.