മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത് കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും കസ്റ്റംസ് വാഹനത്തിലാണ്. അദ്ദേഹമിപ്പോള്‍ കാർഡിയാക് ഐസിയുവിലാണ്. ഇന്ന് ആൻജിയോഗ്രാം ചെയ്യും. ശിവശങ്കറിന്‍റെ ഇസിജിയില്‍ വ്യത്യാസമുണ്ട്. രക്തസമ്മര്‍ദവും കൂടിയ നിലയിലാണ്. അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ മുൻകൂർ ജാമ്യം തേടുകയും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് മറ്റ് അന്വേഷണ ഏജൻസികൾക്ക് ബാധകമല്ല. അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ശിവശങ്കര്‍ 8 മണിക്കൂർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ രാത്രിയും ആശുപത്രിയിൽ തുടർന്നു. രണ്ട് എൻഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തി മടങ്ങി. ആരോഗ്യസ്ഥിതിയിൽ വ്യക്തത വന്ന ശേഷമേ തുടർ നടപടിയുണ്ടാകൂ.