ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയ മധുര ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ജില്ലാ കോടതി സ്വീകരിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് പണിത പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ നിവാസിയായ രഞ്ജന അഗ്നിഹോത്രി ഉള്‍പ്പെടെ അഞ്ചോളം പേരാണ് അപ്പീല്‍ നല്‍കിയത്.
അപ്പീലിനെ തുടർന്ന് തിങ്കളാഴ്ച കേസിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ജില്ലാ ജഡ്ജി സാധ്നാ റാണി ഠാക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് സുന്നി വഖഫ്ബോര്‍ഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മഭൂമി സേവാസംഘ് തുടങ്ങിയവർക്ക് നോട്ടീസ് അയക്കാനും ജില്ലാ കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഹിന്ദുമത വിശ്വാസികൾ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ് ആരാധിക്കുന്ന ക്ഷേത്രത്തിലെ ഒരു ഭാഗം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഇപ്പോൾ നിലവിലുള്ള പള്ളി പണിതതെന്ന് ആരോപിച്ചാണ് രഞ്ജന അഗ്നിഹോത്രി ഉൾപ്പെടെയുള്ളവർ പരാതി സമർപ്പിച്ചത്. 13.37 ഏക്കർ ഭൂമിയിലുള്ള പള്ളി പൊളിച്ചുമാറ്റി 'ജന്മസ്ഥാനം' ഹിന്ദു ഭക്തർക്ക് തിരിച്ചു നൽകണമെന്നതാണ് പ്രധാന ആവശ്യം. ക്ഷേത്രത്തിന്റെ ഭരണസമിതിയും പള്ളിയുടെ മാനേജ്മെന്റ് ട്രസ്റ്റും തമ്മിൽ 1968ൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീൽ ആവശ്യപ്പെടുന്നുണ്ട്.