കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ ഇടിവും, മാധ്യമസ്വാതന്ത്ര്യം ശാസ്ത്രീയ അവബോധം തുടങ്ങിയ സൂചികകളിലെ സ്ഥാനക്കുറവും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷൻ മോദി സർക്കാരിനെ വിമർശിച്ചത്.
രാജ്യത്തെ ഈ നിലയിലെത്തിച്ചവരിൽനിന്നും അധികാരം തിരിച്ചെടുക്കേണ്ട സമയമായെന്നും ഇന്ത്യയെ അവരിൽ നിന്നും സ്വതന്ത്രയാക്കണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. രാജ്യത്തെ യുവാക്കൾ ഈ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-21 വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 10.3 ശതമാനം ഇടിവ് നേരിടുമെന്ന ഇഎംഎസിന്റെ കണക്കുകൾ പുറത്തുവന്നതിനുശേഷം നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ഈ വർഷത്തെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനെക്കാൾ കുറവായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കിയിരുന്നു.വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തകർച്ച നേരിടുക ഇന്ത്യ ആയിരിക്കുമെന്നും സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്ക് ആണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നും ഐഎംഎഫ് പറഞ്ഞിരുന്നു.