അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചൂട് അതിന്റെ പാരമ്യത്തില്‍ എത്തിയതോടെ തീവ്ര വലതുപക്ഷ പരാമര്‍ശം ശക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി എതിരാളി ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് കമ്യൂണിസം കൊടികുത്തി വാഴുമെന്നും ക്രിമിനൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിക്കെതിരെ പ്രചാരണം നടത്തേണ്ടി വന്നത് എന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് പറഞ്ഞ ട്രംപ് ഞാൻ തോൽക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ എന്നും ചോദിച്ചു.
അതേസമയം, പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍. അതിനിടെ, ട്രംപിനെ നിരന്തരം വിമര്‍ശിച്ച് രംഗത്തുവരുന്ന മിഷിഗണ്‍ ഗവര്‍ണ്ണര്‍ ഗ്രെച്ചെൻ വിറ്റ്‌മെര്‍ക്കെതിരെയും കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തി. വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ട്രംപ് അണികളോട് പറഞ്ഞു. ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു.
അടുത്തമാസമാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ്. തൊഴിലില്ലായ്മ രൂക്ഷമായതും, കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് വന്‍ പരാജയമായതും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനെതിരെ അവമതിപ്പ് കൂടാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.