തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാറിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. ലേല നടപടികൾ സുതര്യമല്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. വിമാനത്താവളം നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമർപ്പിച്ച എല്ലാ ഹർജികളും ഹൈക്കോടതി തള്ളി.
വിമാനത്താവളം കൈമാറുന്നത് കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. അതുകൊണ്ടുതന്നെ നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രിംകോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിൽ വീണ്ടും എത്തിയത്. സംസ്ഥാന സർക്കാറിന്റെ ഹർജിയുടെ മെറിറ്റിൽ വാദം കേൾക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച് കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.