കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഗ്വാളിയാർ ദബ്റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ അവിടുത്തെ ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ വിവാദ പരാമർശത്തിലാണ് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നയാളാണ് ഇമർതി ദേവി. മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഇവരെ 'ഐറ്റം'എന്ന് പരാമർശിച്ചു കൊണ്ടായിരുന്നു കമൽനാഥിന്‍റെ പ്രസംഗം. അധികം വൈകാതെ തന്നെ പ്രസ്താവന വിവാദത്തിലായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു വനിതാ സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ കമൽനാഥിനെതിരെ പരാതിയുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
സംഭവം വിവാദമായതോടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ് രംഗത്തെത്തിയിരുന്നു. 'ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് പുതിയ വിവാദമെന്നും' കമല്‍നാഥ് പറഞ്ഞു. മുൻ വനിതാ മന്ത്രി കൂടിയായ ഇമാർതി ദേവിക്കെതിരെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയത്.