ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിനോടു ചേർന്ന് പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി. ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാജ്യാന്തര നിയമങ്ങള്‍ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് ചുമാർ - ഡെംചോക് മേഖലയിൽനിന്ന് സൈനികൻ പിടിയിലായത്. പിടിയിലാകുമ്പോൾ സൈനികന്റെ കയ്യിൽ സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായും വിവരമുണ്ട്. ആറാമത്തെ മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്നാണ് പരിശോധിച്ചത്. തന്റെ യാക്ക് വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികൻ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാൾ അതിർത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
സൈനികന് ഓക്സിജൻ ഉൾപ്പെടെ എല്ലാ ചികിത്സാ സഹായങ്ങളും ഇന്ത്യന്‍ സേന നല്‍കിയിരുന്നു. മേയ് മുതൽ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. അതിനിടയിലാണ് ചൈനീസ് സൈനികന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായത്.