ചൈനക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൌണ്ട് വരെ ഉണ്ടെന്നു റിപ്പോര്‍ട്ട്. ട്രംപിനും കുടുംബത്തിനും ചൈനീസ് കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റാണ് അക്കൗണ്ട് നിയന്ത്രിക്കുന്നത്, 2013-നും 2015-നും ഇടയിൽ ചൈനയില്‍ നികുതിയടക്കുകവരെ ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ഹോട്ടൽ ഇടപാടുകളുടെ സാധ്യതകൾ അന്വേഷിക്കുന്നതിനാണ് ഇങ്ങനെയൊരു അക്കൌണ്ട് ഉണ്ടാക്കിയത് എന്നാണ് ട്രംപിന്റെ വക്താവ് വിശദീകരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളി ജോ ബൈഡനും മകനും ചൈനയുമായി ചങ്ങാത്തത്തിലാണെന്നും ബൈഡന്‍ ജയിക്കേണ്ടത് ചൈനയുടെ ആവശ്യമാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് ട്രംപിനെ കുരുക്കിലാക്കുന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ രാഷ്ട്രീയായുധമായാണ് വിഷയത്തെ കാണുന്നത്.
അതേസമയം, പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍. അടുത്തമാസമാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ്. തൊഴിലില്ലായ്മ രൂക്ഷമായതും, കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് വന്‍ പരാജയമായതും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനെതിരെ അവമതിപ്പ് കൂടാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.