കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ അപാകതയുണ്ടെന്ന് പരാതി വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. സർക്കാർ സംവിധാനത്തിന് പുറത്തുള്ള സംഘം അന്വേഷിക്കണമെന്നാണ് എംഇഡി സർക്കാറിനോട് ശുപർശ ചെയ്തു. മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആശുപത്രിയിലെ ഡോക്ടർ അടക്കം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ പുറത്തുനിന്നുള്ള സംഘം അന്വേഷിക്കണമെന്ന് ശുപാർശ ചെയ്തത്.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായ ഹാരിസ് എന്ന രോഗി മരിച്ച സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവെച്ച് ഡോ. നജ്മ രംഗത്തെത്തിയിരുന്നു. കോവിഡ് രോഗികള്‍ മരിച്ച സമയത്ത് ഡോക്ടര്‍ നജ്മ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ വാദം പുറത്തുവന്നതോടെയാണ് കൂടുതല്‍ വിശദീകരണവുമായി നജ്മ രംഗത്തെത്തിയത്. ബൈഹക്കിയും ജമീലയും മരിക്കുമ്പോള്‍ താന്‍ ജോലിക്കുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന ഡ്യൂട്ടി ലിസ്റ്റ് അവര്‍ പുറത്തുവിട്ടു.
ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി നജ്മ ആര്‍.എം.ഒയ്ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശവും പുറത്തുവന്നു. 'രോഗികളെ പലപ്പോഴും ശ്വാസം മുട്ടിച്ച് കൊല്ലുന്നപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്' എന്ന് ഒരു വാര്‍ത്താ ചാനലിന് അവര്‍ നല്‍കിയ ശബ്ദ സന്ദേശത്തില്‍ പറയുന്നു. മാസ്ക് വച്ച് വെന്റിലേറ്റര്‍ ഓണ്‍ ചെയ്യാത്ത സംഭവും, ഓക്സിജന്‍ മാസ്ക് വച്ച് ഓക്സിജന്‍ സപ്ലൈ ചെയ്യാതിരുന്ന സംഭവും താന്‍തന്നെ പലതവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം കളമശ്ശേരി മെഡിക്കൽ കോളജിലെ വീഴ്ചയില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. കോവിഡ് ബാധിച്ച് മരിച്ച ഹാരിസ്, ബൈഹക്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് പിന്നാലെയാണ് മരിച്ച ജമീലയുടെ കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ സൗകര്യങ്ങൾ ലഭിച്ചിരുന്നില്ലെന്ന് ജമീലയുടെ മകള്‍ ഹൈറുന്നീസ പറഞ്ഞു.