കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ അഭിനന്ദിച്ച രാഹുൽ ഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ വിമർശനം. പ്രാദേശിക വിഷയങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ടെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ കേരളത്തിൽ കോൺഗ്രസ് നേതാക്കളുണ്ട്. രാഹുൽ ഗാന്ധിയെ പോലെയുള്ള നേതാക്കൽ ഇവിടെ വന്ന് പ്രദേശിക വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല. ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ അഭിപ്രായം പറയാൻ. അദ്ദേഹം ആ നിലയിൽ അഭിപ്രായം പറഞ്ഞാൽ മതി. കേന്ദ്രവും കേരളവും പരസ്പരം പഴിചാരരുതെന്ന പറഞ്ഞതിൽ എല്ലാമുണ്ടെന്നു ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തനാണെന്നുമാണ് കേരളത്തിലെ സന്ദർശനത്തിനിടെ രാഹുൽ പറഞ്ഞത്. കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ പരാമർശം ദൗർഭാഗ്യകരമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായാണ് മുന്നേറുന്നതെന്നും ഇതിനു വിരുദ്ധമായ പ്രസ്താവനകള്‍ നല്ലതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരള സർക്കാറിനോടുള്ള എതിർപ്പ് ആശയപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ടെന്നും, ജില്ലയിലെ കർഷകർക്ക് വിപണിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാറിന്റെ കാർഷിക ബിൽ കർഷകരുടെ നടുവൊടിക്കുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
കേരള സർക്കാറിനെതിരായ വിമർശനങ്ങൾ രാഹുൽ ബോധപൂർവം ഒഴിവാക്കിയെന്ന അഭിപ്രായം ഉയർന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല രാഹുൽ ഗാന്ധിയെ തിരുത്തി രംഗത്ത് വന്നത്.