ന്യൂസിലൻഡിലെ ജസീന്ത ആൻഡേണിൻ്റെ വിജയവും ഭരണതുടർച്ചയും അടിവരയിട്ട് ലോകത്തോട് പറയുന്ന രാഷ്ട്രീയമെന്താണ്? കോവിഡു മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയെയും തീവ്രതരമാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നതിൽ മുതലാളിത്ത നായകന്മാരായ രാഷ്ട്രങ്ങളെല്ലാം പകച്ചു നില്ക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ന്യൂസിലാൻഡിലെ ജസീന്ത സർക്കാറിൻ്റെ ഇടപെടലുകൾ ലോകം ശ്രദ്ധിച്ചത്.
കോവിഡു മഹാമാരിക്കെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സ്വന്തം ജനതയുടെ അതിജീവനത്തിനായി പ്രവർത്തിച്ച ഭരണാധികാരിയും ലേബർ പാർടി നേതാവുമാണ് ജസീന്തയെന്ന് ആഗോള മാധ്യമങ്ങൾ സ്റ്റോറികൾ എഴുതി.
സ്റ്റേറ്റിടപെടലിൻ്റെയും സാമൂഹ്യ നിയന്ത്രണത്തിൻ്റെയും പൊതുജനാരോഗ്യ സംവിധാനത്തിൻ്റെയും പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇടപെടലുകളിലൂടെയാണ് ജാസീന്ത ന്യൂസിലാൻറിനെ ഈ കോവിഡു കാലത്ത് നയിച്ചത്. ഭരണകൂട ഇടപെടലുകളില്ലാതെ ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാനാവില്ലെന്നവർ ചിന്തിച്ചു.
മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിൽ മധ്യമാർഗം ആരായുന്ന ആശയങ്ങൾ പാശ്ചാത്യ ബൂർഷാ സമൂഹങ്ങൾക്കകത്ത് സജീവമായൊരു രാഷ്ട്രീയ പ്രവണതയായി വന്നിട്ടുണ്ട്. നിയോലിബറൽ സ്വകാര്യവൽക്കരണവും കടുത്ത വാണിജ്യവൽക്കരണവുമാണ് ലോകം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് തീവ്ര ഉദാരവൽക്കരണവാദികളെക്കൊണ്ടുപോലും ചിന്തിപ്പിക്കാൻ ജസീന്തയുടെ നടപടി കാരണമായി. ഈയൊരു സാഹചര്യത്തിലാണ് ഫിനാൽഷ്യൽ ടൈംസ്, ഇക്കോണമിസ്റ്റ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ കെയ്നീഷ്യൻ സ്റ്റേറ്റിപെടലുകളുടെ പ്രസക്തി ഓർമ്മിപ്പിച്ചുകൊണ്ട് എഡിറ്റോറിയലുകളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിക്കുന്നത്.
1930 തുകളിലെ മഹാമാന്ദ്യം നേരിടുന്നതിനും മറികടക്കാനും അമേരിക്കൻ പ്രസിഡൻ്റ് റൂസ് വെൽറ്റ് നിർദ്ദേശിച്ച 'ന്യൂ ഡീൽ' ആവശ്യപ്പെടുന്ന കാലമാണിതെന്ന് ജസീന്ത ആൻഡണ്‍ സൂചിപ്പിച്ചു. ബോറീസ് ജോൺസൺ പോലും താനൊരു കമ്യൂണിസ്റ്റല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യ മേഖലകളിൽ പൊതുനിക്ഷേപം വേണമെന്ന് പ്രഖ്യാപിച്ചു. നിയോ ലിബറല്‍ നയങ്ങൾക്കും വംശീയതക്കുമെതിരായ രാഷ്ട്രീയ നിലപാടുകളാണ് ജസീന്ത ഉയർത്തിപ്പിടിക്കുന്നത്. തീവ്ര യാഥാസ്ഥിതിക നിലപാടുകൾക്കും നാഷണൽ പാർടിയുടെ വലതുപക്ഷ പ്രചാരങ്ങൾക്കുമെതിരായി പോരാടി കൊണ്ടാണവരുടെ ലേബർ പാർട്ടി ഭരണത്തുടർച്ച ഉണ്ടാക്കിയിരിക്കുന്നത്. മധ്യ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയാണ് ജസീന്ത നയിക്കുന്ന ലേബർ പാർട്ടി.
തീവ്രവലതുപക്ഷം മേൽകൈ നേടികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ ജസീന്തയുടെ വിജയവും ഭരണതുടർച്ചയും ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസികളിൽ പ്രത്യാശ പടർത്തുന്നു.