ബീഹാറിലെ ബിജെപിയുടെ സൗജന്യ കൊവിഡ് വാക്സിന്‍ വാഗ്ദാനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ബിഹാറിൽ വിജയിച്ചാൽ എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി അവകാശപ്പെട്ടത്. കൊവിഡ് വാക്സിൻ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭിക്കാൻ അവകാശമുണ്ടെന്നാണ് ഇതിനെതിരെ കേജരിവാൾ അഭിപ്രായപ്പെട്ടത്.
വാക്സിൻ നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും അത് സൗജന്യമായി ലഭ്യമാക്കണമെന്നും എല്ലാവർക്കും അതിനുള്ള അവകാശമുണ്ടെന്നും കേജരിവാൾ പറഞ്ഞു.ഡൽഹി ശാസ്ത്രി പാർക്കിലെ ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് വാക്സിൻ ലഭിക്കില്ലേയെന്ന് കേജരിവാൾ മുൻപേ ചോദിച്ചിരുന്നു.
കൊവിഡ് വാക്സിൻ തിരഞ്ഞെടുപ്പിനുള്ള ഉപാധിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. കൊവിഡ് വാക്സിൻ ഒരു രക്ഷാമാർഗ്ഗം ആയി കാണുന്നതിനു പകരം തിരഞ്ഞെടുപ്പിനുള്ള ഉപകരണമായി കാണുന്ന ഏക പാർട്ടി ബിജെപി ആയിരിക്കുമെന്ന് കോൺഗ്രസ് വക്താവ് ജൈവർ ഷെർഗിൽ പറഞ്ഞിരുന്നു. കൊറോണ വൈറസ് രാജ്യത്തിന്റെതാണ് അല്ലാതെ ബിജെപിയുടെതല്ല എന്നായിരുന്നു ആർജെഡിയുടെ പ്രതികരണം. കൊറോണാ വൈറസ് വാക്സിൻ വലിയ തോതിൽ ലഭ്യമാകുമ്പോൾ ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിർമല സീതാരാമൻ പറഞ്ഞത്.