പഞ്ചാബിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ. മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ തീർക്കാൻ നടക്കുന്ന രാഹുൽഗാന്ധി സ്വന്തം സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അനീതികൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് ജാവഡേക്കർ കുറ്റപ്പെടുത്തി.
പഞ്ചാബിലെ ഹോഷിയാർപൂരിൽ ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജാവഡേക്കർ ആവശ്യപ്പെട്ടു. രാഹുൽഗാന്ധി രാഷ്ട്രീയ പര്യടനം അവസാനിപ്പിച്ച് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളി യുടെ മകളാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടതെന്നും സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ ഇതുവരെ കുടുംബത്തെ സന്ദർശിച്ചില്ലെന്നും ജാവഡേക്കർ കുറ്റപ്പെടുത്തി. അതിനുപകരം ഹത്രാസിലെ കുടുംബത്തിനൊപ്പം അവർ ചിത്രമെടുക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ടാണ്ഡയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുട്ടിയുടെ പകുതി കരിഞ്ഞ ശരീരം കന്നുകാലികളുടെ ഷെഡിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ജലാൽപൂർ സ്വദേശികളായ സുപ്രീം സിങ്ങിനെയും മുത്തച്ഛൻ സുർജിത് സിംഗിനെയും അറസ്റ്റ് ചെയ്തു.