കൊവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ നൽകിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് നിശ്ചിത തുക നൽകുമെന്ന് കേന്ദ്രസർക്കാർ. ഭവനനിർമ്മാണം, വിദ്യാഭ്യാസം, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി എട്ട് വിഭാഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്രയാണോ അത്രയും തുകയാണ് ആനുകൂല്യമായി ലഭിക്കുക.
വായ്പയെടുത്തവർ കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലാണെന്നും അവർക്ക് വേണ്ട ആശ്വാസനടപടികൾ ഉടൻ സ്വീകരിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. മാർച്ച് ഒന്നിനും ഓഗസ്റ്റ് 31നും ഇടയിൽ രണ്ടു കോടി വരെ വായ്പയെടുത്തവർക്ക് ആനുകൂല്യം ലഭിക്കും. അത് ബാങ്കുകൾ വായ്പ എടുത്തവർക്ക് നൽകുന്ന തുക കേന്ദ്രസർക്കാർ ബാങ്കുകൾക്ക് മടക്കി നൽകും.
6500 കോടി രൂപയോളം സർക്കാർ ഈ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ട് എന്നാണ് സൂചന. കേന്ദ്രസർക്കാരിൽ നിന്ന് തുക ലഭിക്കാനായി നോഡൽ ഏജൻസിയായ എസ് ബി ഐ വഴിയാണ് ബാങ്കുകൾ അപേക്ഷിക്കേണ്ടത്. ഡിസംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.