മനുസ്മൃതിയെ അപമാനിക്കാൻ ശ്രമിച്ച വിസികെ നേതാവ് തിരുമാവളവൻ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു. മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് തീരുമാവളൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഖുശ്ബു വാദിച്ചു. ഇതിന് സ്ത്രീകളോടും അദ്ദേഹം മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ മനുസ്മൃതിയെ ഇപ്പോൾ അദ്ദേഹം വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ഖുശ്ബു കുറ്റപ്പെടുത്തി. അംബേദ്കർ എഴുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി രാജ്യം ഭരിക്കുന്നതെന്നും ബിജെപി സ്ത്രീവിരുദ്ധ സർക്കാരാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് തീരുമാവളൻ നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു.
സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തീരുമാവളൻ പ്രസംഗിച്ചത്. അതേസമയം, ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഖുശ്ബു അടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.