ബീഹാർ തെരഞ്ഞെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറായ ബൂത്തുകളിൽ നടന്ന പോളിംഗ് റദ്ദാക്കണമെന്ന് ആർജെഡി. ജമുയിയിലെ ആർജെഡി സ്ഥാനാർഥി വിജയ് പ്രകാശാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യന്ത്രങ്ങൾ തകരാറായതിന് പിന്നിൽ ബിജെപി ആണെന്നും വിജയ് ആരോപിച്ചു.
55 പോളിങ് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളാണ് തുടർച്ചയായി തകരാറിലായത്. യന്ത്രങ്ങൾ മാറ്റിനോക്കിയെങ്കിലും ഫലം കണ്ടില്ലെന്ന് വിജയ് പറഞ്ഞു. ഇവിഎം തകരാറാകുന്നതിനു പിന്നിൽ കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിങ് ആരംഭിച്ചതിനു തൊട്ടുപിന്നാലെതന്നെ പല ബൂത്തുകളിലെയും ഇവിഎമ്മുകൾ തകരാറിലായതായി പരാതികൾ വന്നിരുന്നു.
കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. ഇതിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പോളിങ് ബൂത്തിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.