എയർ ഇന്ത്യയുടെ പ്രാദേശിക അനുബന്ധ കമ്പനിയായ അലയൻസ് എയറിന്റെ സിഇഒയായി ഹർപ്രീത് സിംഗിനെ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഇന്ത്യന്‍ വിമാന കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. നിലവിൽ അലയൻസ് എയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്.
ക്യാപ്റ്റൻ നിവേദിത ഭാസിനെ ഹർപ്രീതിനു പകരം എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു. 1988 ൽ എയർ ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റായാണ് ഹർപ്രീത് സിംഗ് വ്യോമയാന രംഗത്ത് എത്തുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാൽ അവര്‍ക്ക് ആ ജോലി തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വിമാന സുരക്ഷാ മേഖലയില്‍ അവര്‍ പ്രവര്‍ത്തിച്ചുവന്നു. ഇന്ത്യൻ വനിതാ പൈലറ്റ് അസോസിയേഷന്റെ നേതാവ് കൂടിയാണ് അവര്‍.
എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാലും അലയൻസ് എയര്‍ പൊതുമേഖലാ സ്ഥാപനമായി തുടരും.