അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ 18 ഓളം തിരഞ്ഞെടുപ്പ് റാലികൾ കാരണം 30,000 ത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി പഠനം. 700 ൽ അധികം പേര്‍ മരണപ്പെടുകയും ചെയ്തു. ട്രംപ് റാലികള്‍ നടത്തിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
ജൂൺ 20 നും സെപ്റ്റംബർ 22 നും ഇടയിൽ ട്രംപ് നടത്തിയ 18 ഓളം റാലികളാണ് പഠനവിധേയമാക്കിയത്. ജനങ്ങള്‍ വലിയതോതില്‍ ഒത്തു ചേരുന്നത് വിലക്കണമെന്ന ചില സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യ പ്രവര്‍ത്തകരും മുന്നോട്ടുവച്ച നിര്‍ദേശത്തിന് ശക്തിപകരുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് എന്ന് ഗവേഷകർ പറയുന്നു. മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാന്‍ ട്രംപിന്‍റെ അനുയായികള്‍ പൂര്‍ണ്ണമായും വിസമ്മതിക്കുന്നതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടുന്നത്.
'പ്രസിഡന്റ് ട്രംപ് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചൊന്നും ബോധവാനല്ല. സ്വന്തം അണികളുടെ കാര്യത്തില്‍പോലും അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല' എന്നാണ് പഠനത്തെ ഉദ്ദരിച്ചുകൊണ്ട് എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വീറ്റ് ചെയ്തത്. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മിക്ക പ്രീ പോള്‍ സര്‍വ്വേകളും ബൈഡനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.