നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാരിയറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് സര്‍ക്കാര്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നടി ഭാമയോട് എട്ടാം പ്രതിയായ ദിലീപ് തന്നെ വകവരുത്തുമെന്ന് അക്രമത്തിനിരയായ നടി നല്‍കിയ മൊഴിയും കോടതി രേഖപ്പെടുത്താന്‍ തയ്യാറായില്ല.
ഒന്നാം സാക്ഷിയായ നടിയോട് ദിലീപിന് നേരത്തെ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള പ്രധാന തെളിവായിരുന്നു അത്. എന്നാല്‍ കേട്ടറിവ് മാത്രമാണ് അതെന്നായിരുന്നു വിചാരണക്കോടതിയുടെ വിലയിരുത്തല്‍. വിചാരണക്കിടെ പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ കേസ് അട്ടിമറിക്കാന്‍ പ്രതിയായ ദിലീപ് ശ്രമിക്കുന്നു എന്ന ആരോപണത്തിനു ശക്തിപകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.
കേസിലെ പ്രധാന സാക്ഷികളായ നടീ നടന്മാർ വിചാരണക്കിടെ കൂറ് മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഹർജി കോടതി ഇതുവരെ പരിഗണിച്ചില്ലെന്നതും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.