വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഒരേസമയം ആറിടങ്ങളിൽ ഭീകരാക്രമണം. ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നഗരത്തിൽ ആയുധങ്ങളുമായി എത്തിയ ഭീകരര്‍ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഓസ്ട്രിയൻ പ്രാദേശിക സമയം എട്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗ് പരിസരത്തായിരുന്നു ആക്രമണം. ഭീകരക്രമണത്തിന് പിന്നിൽ ആരാണെന്നും ഇവരുടെ ഉദ്ദേശം എന്താണെന്നും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും തന്നെ മുന്നോട്ടുവന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഓസ്ട്രിയയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ലോക്ഡൗൺ നടപ്പിലാക്കുന്നതിന് ഒരു ദിവസം മുൻപാണ് ആക്രമണം നടന്നത്. ലോക് ഡൗണിന് മുമ്പുള്ള ദിനമായതിനാല്‍ തെരുവുകളിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.