യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകളുള്ള അരിസോണയിലും അയോവയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്. ജോര്‍ജിയയിലും മിഷിഗണിലും ടെക്സാസിലും ട്രംപ്തന്നെയാണ് മിന്നിട്ടു നില്‍ക്കുന്നത്. ട്രംപ് ഇപ്പോള്‍ ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലും വിജയിച്ചാല്‍ അദ്ദേഹം വീണ്ടും അധികാരത്തിലെത്തും. വമ്പിച്ച വിജയത്തിലേക്കെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
നിലവില്‍ 213 സീറ്റുകളില്‍ ബൈഡനും 174 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അല്പം മുന്പ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ബൈഡന്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്തിമ ഫലം വരാന്‍ ഇനിയും നാളെ രാവിലെ വരെ (അമേരിക്കന്‍ സമയം) ക്ഷമയോടെ കാത്തിരിക്കണമെന്നും, അവസാന വോട്ടും എണ്ണിത്തീരാതെ ഫലം പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റിലേക്കുള്ള മത്സരത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 46-ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 43-ഉം സീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് ലഭിക്കണം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്.