ഡൽഹിയിൽ രാജ്യവിരുദ്ധരായ സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട കലാപത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. കേട്ടിട്ടില്ല എന്നായിരുന്നു സോളിസിറ്റര്‍ ജനറലും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും നല്‍കിയ മറുപടി. എന്നാല്‍, അതില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് മുരളീധര റാവു അദ്ധ്യക്ഷനായ ബെഞ്ച്, താങ്കളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്?, നിങ്ങളുടെ ഓഫീസില്‍ ടി.വി-യില്ലേ?, ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവ് ഇത്രയും വലിയ വിദ്വേഷ പ്രസംഗം നടത്തിയിട്ട് നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേയെന്ന് ചോദിച്ചു.
ഇനി നിങ്ങളത് കേട്ടിട്ടില്ലെങ്കില്‍ കോടതി കേള്‍പ്പിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം കോടതിയില്‍ കേള്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. അതിനുശേഷം പ്രസംഗത്തിന്‍റെ ട്രാന്‍സ്ക്രിപ്റ്റ് കോടതി ഉദ്യോഗസ്ഥന് അങ്ങോട്ട് നല്‍കുന്ന അസാധാരണമായ സംഭവവും ഉണ്ടായി. എന്നിട്ട്, ഇനിയെന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കമ്മീഷണറോടു സംസാരിക്കണമെന്നും കുറച്ചുകൂടി സമയം തനിക്ക് നല്‍കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി 2 മണിക്കൂര്‍ സമയം അനുവദിച്ചു. എന്നിട്ട്, വിദ്വേഷ പ്രസംഗങ്ങളില്‍ എങ്ങിനെയാണ് നടപടിയെടുക്കേണ്ടത് എന്ന് കമ്മീഷണര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു.