ബീഹാർ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ 'മോദി വോട്ടിങ് മെഷീനുകളാണെന്ന്' കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടിങ് മെഷീനുകളിൽ ഏത് രീതിയിലുള്ള കൃത്രിമങ്ങൾ കാണിച്ചാലും ബിജെപി-ജെഡിയു സഖ്യത്തെ ഇത്തവണ ജനങ്ങൾ തറപറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചു എന്നു രാഹുൽ ആരോപിച്ചു.സീമഞ്ചൽ പ്രദേശത്തെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വാക്കുകളിൽ അല്പംപോലും സത്യസന്ധത കാത്തു സൂക്ഷിക്കാത്ത ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം അവർ തൊഴിലില്ലാത്ത സാധാരണക്കാരായ ചെറുപ്പക്കാർക്ക് മോഹന വാഗ്‌ദാനങ്ങൾ നൽകി. എന്നാൽ അതിലൊന്നുപോലും പാലിക്കാതെ വഞ്ചിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്ന് രാഹുൽ തുറന്നടിച്ചു. ഇനി വരുന്ന തിരഞ്ഞെടുപ്പ് റാലികളിൽ മുഖ്യമന്ത്രി നേരിടേണ്ടിവരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യങ്ങളെയും ചോദ്യം ചെയ്യുന്ന വ്യക്തികളെയും അടിച്ചമർത്തുകയും അവരുടെ വോട്ടുകൾ തനിക്ക് വേണ്ട എന്ന് പറയുകയും ചെയ്യുകയാണെങ്കിൽ നിതീഷ് കുമാർ നഷ്ടപ്പെടുത്തുന്നത് സംസ്ഥാനത്തെ മുഴുവൻ യുവാക്കളുടെയും വോട്ടുകളാണെന്ന് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽഗാന്ധി അവ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ അല്ല, മറിച്ച് മോദി വോട്ടിങ് മെഷീനുകളാണെന്നും പരിഹസിച്ചു.
ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തുമെന്നും, അത് എല്ലാവരുടെയും സർക്കാർ ആയിരിക്കുമെന്നും രാഹുൽ പറഞ്ഞു. ദരിദ്രർക്കും കർഷകർക്കും ജാതി-മത-ദേശ വിവേചനമില്ലാതെ സമീപിക്കാവുന്ന സർക്കാർ ആയിരിക്കും തങ്ങളുടേതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സർക്കാറും ജനങ്ങളും ഒന്നിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.