ബിനീഷ് കോടിയേരിയുടെ വസതിയിലെ ഇ.ഡി. റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു. അതിനിടെ, ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ഇ.ഡി. സമ്മതം നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. അവര്‍ റെയ്ഡ് നടക്കുന്ന വീടിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇ.ഡിക്കെതിരെ അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
ബിനീഷിന്‍റെ അമ്മയുടെ സഹോദരനും കുടുംബവുമാണ് പുറത്ത് പ്രതിഷേധിക്കുന്നത്. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്‍റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസർ രേഖകളിൽ ഒപ്പു വെക്കാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല.
അതേസമയം, ബിനീഷ് കോടിയേരിയുടെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് അഭിഭാഷകന്‍ മുരിക്കുംപുഴ വിജയകുമാര്‍ പറഞ്ഞു. അഭിഭാഷകനോട് ബിനീഷിന്റെ ഭാര്യ മഹസര്‍ രേഖകളില്‍ ഒപ്പിടുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. എന്നാല്‍ ഭാര്യ പ്രതിയല്ലാത്തതിനാല്‍ ഒപ്പിടേണ്ടതില്ലെന്ന നിയമവശം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.