മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ കസ്റ്റഡി 6 ദിവസത്തേക്ക് കൂടി നീട്ടി. ഈ മാസം 11 വരെയാണ് കസ്റ്റഡി നീട്ടിയത്. ശിവശങ്കരനെ കൂടുതൽ ചെയ്യാൻ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ശിവശങ്കരൻ സ്വപ്ന സുരേഷിന് കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. എന്നാൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിന് അധികാരമുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചാൽ കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്തേക്കും. ഡോളർ വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ചോദ്യം ചെയ്യുക.
എം ശിവശങ്കരനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം 28 നാണ് ഇഡി അറസ്റ്റ് ചെയ്തത്. . തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെത്തി ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിന് സമൻസ് കൈമാറി. ശിവശങ്കരനെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഇഡി കൊണ്ടു പോയി. കൊച്ചി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിന് ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഏജൻസികൾക്ക് നടപടികളുമായി മുമ്പോട്ട് പോകാമെന്ന് ഉത്തരവിട്ടു. കേസിലെ പ്രതി സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥൻ ആയതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ഇഡി കോടതിയെ അറിയിച്ചു.