ലാവ്ലിൻ കേസ് വീണ്ടും നീട്ടിവെക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന സുപ്രീം കോടതിയിൽ സിബിഐ ആവശ്യപ്പെടുന്നത്. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ആവശ്യം. കേസിൽ രേഖകൾ സമർപ്പിക്കാനാണ് സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടത്. നേരത്തെ 18 തവണ കേസ് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു.
കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സിബിഐ ഹർജി സമർപ്പിച്ചിരുന്നത്. അന്തിമ വാദത്തിന് തീയതി തീരുമാനിക്കുന്നതിനായിരുന്നു കേസ് മാറ്റിവെക്കാൻ സിബിഐ കോടതിയോട് നേരത്തെയും ആവശ്യപ്പെട്ടത്. വിചാരണ കോടതിയും ഹൈക്കോടതിയും തള്ളി കേസിൽ ശക്തമായ വാദം ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സിബിഐ അറിയിച്ചിരുന്നു. തുടർന്ന് കേസിൽ കൂടുതൽ കാര്യം വെളിപ്പെടുത്താനുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതിനായാണ് കൂടുതൽ സമയം സിബിഐ ആവശ്യപ്പെട്ടത്. രേഖകൾ ഹാജരാക്കാൻ 2 ആഴ്ച വേണമെന്നായിരുന്നു നേരത്തെയും സിബിഐ സുപ്രീം കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ് ബഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരാകും. കേസിൽ പിണറായി വിജയനെ പ്രതിയാക്കിയുള്ള സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി റദ്ദാക്കിയിരുന്നു. 3 ഉദ്യോഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് സിബിഐ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധിച്ചു. പിണറായിക്കെതിരായ വിചാരണ റദ്ദാക്കിയ സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. 2017 ഒക്ടോബറിലാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.