കോഴിക്കോട്: വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപ്പതോളം മുറിവുകളാണ് കണ്ടെത്തിയത്. ശരീരത്തിൽ വെടിയുണ്ടകൾ തറച്ചതായും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തോട് അനുബന്ധിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ശരീരത്തിൽ വെടിയുണ്ടകൾ തറച്ചുകയറിയ മുറിവുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് എക്സ്റേ പരിശോധന നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് വേൽമുരുകന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്.
ബാണാസുര വനത്തിൽ ഈ മാസം 3 നാണ് തണ്ടർബോൾട്ട് വെടിവെപ്പിൽ വേൽമുരുകൻ കൊല്ലപ്പെട്ടത്. എസ് ഐക്കും തണ്ടർബോൾട്ടിനും നേരെ രാവിലെ 9.15ഓടെയാണ് വെടിവെപ്പുണ്ടായതെന്നും, അര മണിക്കൂറിലധികം സമയം പരസ്പരം വെടിവെച്ചെന്നും എസ് പി പൂങ്കുഴലി അറിയിച്ചു. ആയുധധാരികളായ 6 അംഗസംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും അവർ പറഞ്ഞു. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു.
പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ തണ്ടർ ബോൾട്ട് സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ വാർഷികത്തിൽ ആക്രമണത്തിന് മാവോയിസ്റ്റ് പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനുകൾ എന്നിവ ആക്രമിക്കാനായിരുന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു.