കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ നീട്ടി. ഈ മാസം 16 വരെയാണ് വിചാരണ സ്റ്റേ ചെയ്തത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരുന്നു. ഒക്ടോബർ 2 നാണ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി വിചാരണക്കുള്ള സ്റ്റേ നീട്ടുകയായിരുന്നു.
വിചാരണക്കിടെ പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.
വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒരു ഘട്ടത്തില്‍, വിചാരണക്കോടതി നിഷ്പക്ഷമായി ഇടപെട്ടില്ലെന്ന് പറയാന്‍ കഴിയുമോ എന്ന് കോടതി കേസ് നേരത്തെ പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.