യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോരാട്ടം മുറുകി. ആരു വിജയിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല. നൊവാഡയിൽ ബൈഡന്‍റെ ഭൂരിപക്ഷം കൂടുകയാണ്. നൊവാഡയിലെ ആറ് സീറ്റുകൾകൂടി ലഭിച്ചാൽ 270 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബൈഡനാകും. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകുന്നത്.
ജോർജിയയില്‍ വോട്ടെണ്ണല്‍ അവസാന ലാപ്പിലെത്തിയിട്ടും ആരു വിജയിക്കുമെന്ന് പറയാറായിട്ടില്ല. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനും ട്രംപിനും 49.4% വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. പെൻസിൽവേനിയയില്‍ 93 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനേക്കാള്‍ വെറും 26132 വോട്ടുകള്‍ക്ക് മാത്രമാണ് ട്രംപ് മുന്നിട്ടു നില്‍ക്കുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും ട്രംപ് പിറകോട്ട് പോവുകയാണ്.
538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്.
അതേസമയം, വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്നും വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. വിസ്കോണ്‍സിന്‍, മിഷിഗണ്‍, അരിസോണ അടക്കമുള്ള സംസ്ഥാനങ്ങളിലെ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍, ഭരണം കൈകളിലെത്തുമെന്നുറപ്പിച്ച് തന്നെയാണ് ബൈഡന്‍ മുന്നോട്ടു പോകുന്നത്. അധികാരത്തിലേറിയാല്‍ ഉടന്‍ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡൻ പറഞ്ഞു.