മുംബൈ: ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അധ്യയനം പുനരാരംഭിക്കുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറന്നേക്കും.
ക്ലാസ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ ക്ലാസുകൾ പുനരാരംഭിക്കാവു എന്ന് യോഗം അറിയിച്ചു. ആർ ടി പി സി ആർ ടെസ്റ്റുകൾ നടത്തി നെഗറ്റീവ് റിസൾട്ട് ലഭിച്ച അധ്യാപകർ മാത്രമേ ക്ലാസ്സ് എടുക്കാൻ പാടുള്ളൂ എന്നും തീരുമാനമായി. തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമേ വിദ്യാർഥികളെ ക്ലാസിനകത്തേക്ക് കയറ്റുകയുള്ളൂ. രക്ഷിതാക്കളുടെ അനുവാദം വേണമെന്നും ഭക്ഷണസാധനങ്ങൾ ക്ലാസിലേക്ക് അനുവദിക്കില്ലെന്നുംഅധികൃതർ വ്യക്തമാക്കി.
നാലു മണിക്കൂറിൽ കൂടുതൽ ക്ലാസുകൾ അനുവദിക്കില്ല. ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. എന്നാൽ, സ്കൂളുകൾ തുറക്കാൻ അധ്യാപകരെയും വിദ്യാർഥികളെയും നിർബന്ധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. നവംബർ 23 നാണ് ആരാധനാലയങ്ങൾ തുറക്കാൻ പദ്ധതിയിടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.