ഡല്‍ഹി: കൊവിഡ് വാക്സിൻ മുഴുവന്‍ സാധാരണക്കാര്‍ക്കും ലഭിക്കാൻ 2022 വരെ കാത്തിരിരിക്കേണ്ടി വരുമെന്ന് ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡയറക്ടർ ഡോ റൺദീപ് ഗുലേറിയ. രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലായതിനാൽ, എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭിക്കാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണ് ഡയറക്ടർ പറഞ്ഞത്. വാക്സിൻ കൊണ്ടുമാത്രം കൊറോണ വൈറസിനെ പൂർണമായി ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ, വാക്സിൻ നിർമ്മാണം പൂർത്തിയായാലും അത് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുക എന്നത് വളരെ വലിയ വെല്ലുവിളിയാണെന്ന് ഗുലേറിയ പറഞ്ഞു. ഇതിനായി കുത്തിവെപ്പിനുള്ള സിറിഞ്ചുകൾ, സൂചി എന്നിവയും വാക്സിൻ ഉള്ള ശീതീകരണ സംവിധാനവും രാജ്യത്തിന്റെ എല്ലാ ഭാഗത്തും തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ വിതരണം ആരംഭിച്ചശേഷം, കൂടുതൽ ഫലപ്രാപ്തിയുള്ള മറ്റൊരു വാക്സിൻ കണ്ടെത്തിയാൽ അത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും എയിംസ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ഒരു വർഷം നീണ്ടുനിൽക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. കൊവിഡ്-19 വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനും മേൽനോട്ടത്തിനുമായി കമ്മിറ്റികൾ രൂപീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ, വ്യാജവാർത്തകൾ തടയുന്നതിനായി സമൂഹമാധ്യമങ്ങൾ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.