പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. നിതീഷ് ബിജെപി ബന്ധം ഉപേക്ഷിച്ച് പ്രതിപക്ഷ നിരയില്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും നിതീഷിനോട് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന.
ദേശീയ തലത്തിൽ നിതീഷ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണമെന്നും ബീഹാറിൽ തേജസ്വിയെ പിന്തുണയ്ക്കണമെന്നും ദിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള സർക്കാർ രൂപീകരണത്തിൽ നിതീഷ് ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദിഗ്‌വിജയ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പതിനാറാം വർഷത്തിലും ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുന്ന നിതീഷ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മുന്നണി വിജയം നേടിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകളാണ് നിതീഷിനും പാർട്ടിക്കും വെല്ലുവിളിയായത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതുവരെ നിതീഷ് കുമാറിന്റെ പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല.
മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാൽ, എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് എന്‍ഡിഎ വിജയം സ്വന്തമാക്കുകയാണുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.