ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎ റിമാൻഡിൽ. ഖമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ഖമറുദ്ദീന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഖമറുദ്ദീനാണെന്ന് പ്രോസിക്യൂഷൻ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എംഎൽഎ തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ വഞ്ചനകുറ്റം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.
ബിസിനസിൽ നഷ്ടംവന്നത് വഞ്ചനകുറ്റമല്ലെന്ന് ഖമറുദ്ദീൻ ഹൈക്കോടതിയെ അറിയിച്ചു. ബിസിനസിൽ നഷ്ടംവന്നതിനാലാണ് പണം നിക്ഷേപകർക്ക് തിരിച്ചു നൽകാൻ കഴിയാതിരുന്നതെന്നാണ് ഖമറുദ്ദീന്റെ അഭിഭാഷകന്റെ വാദം.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീനെ രണ്ട് ദിവസം മുമ്പാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.
അതേസമയം കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പില് 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസർകോട് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി.