ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ബംഗളൂരു സിവിൽ ആന്റ് സിറ്റി സെഷൻസ് കോടതി എൻഫോഴ്സ്മെന്റ് റിമാൻഡ് ചെയ്തത്. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി കഴിഞ്ഞ ദിവസം 4 ദിവസത്തേക്ക് നീട്ടിയിരുന്നു. ഈ കാലവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കി.
ബിനീഷിന്റെ വീട്ടിൽ നിന്ന് മയക്കുരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ബാങ്ക് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഹയാത്ത് ഹോട്ടലിന്റെ വിലാസത്തിലുള്ള കാർഡിൽ ബിനീഷ് ഒപ്പ് ഉണ്ടെന്നാണ് ഇഡി പറയുന്നത്. അനൂപും ബിനീഷും ഈ കാർഡ് ഉപയോഗിച്ചതായാണ് ഇഡിയുടെ വാദം. ഇത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാലാണ് കസ്റ്റഡി നീട്ടണമെന്ന് ഇഡി കഴിഞ്ഞ തവണ ആവശ്യപ്പെട്ടത്.
അതേസമയം മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കസ്റ്റഡി ആവശ്യം ഉന്നയിച്ച് എൻസിബി കോടതിയിൽ ഹർജി നൽകിയില്ല. എൻസിബി ഉദ്യോഗസ്ഥർ ബിനീഷിന്റെ വിവരങ്ങൾ ഇഡിയിൽ നിന്ന് ശേഖരിച്ചിരുന്നു.
ബംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി.
ബിനീഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശദീകരണം നൽകിയിരുന്നു.