ഓക്സ്ഫോര്‍ഡിന്റെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുത്തതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അറിയിച്ചു. അസ്ട്രാസെനെക്കയുമായി സഹകരിച്ചാണ് ഓക്സ്ഫോര്‍ഡ് കോവി ഷീല്‍ഡ് എന്ന വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍നിന്നും 1600ഓളം പേരെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.
ഒക്ടോബര്‍ 31ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായാണ് ഐസിഎംആര്‍ അറിയിച്ചത്. രാജ്യത്തുടനീളമുള്ള പതിനഞ്ചോളം നിര്‍മ്മാണകേന്ദ്രങ്ങളിലായി വാക്സിന്റെ രണ്ട്-മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് നിലവില്‍ നടക്കുന്നത്. എസ്ഐഐയുടെ പുനെയിലുള്ള ലബോറട്ടറിയിലാണ് 'കോവി ഷീല്‍ഡ്' നിര്‍മിക്കുന്നത്. ഇതുവരെ ലഭിച്ച പരീക്ഷണങ്ങളുടെ ഫലങ്ങള്‍ കോവി ഷീല്‍ഡ് കൊവിഡിനുള്ള യഥാര്‍ഥ പ്രതിരോധ മാര്‍ഗമാകുമെന്നതിനു തെളിവാണെന്നും ഇതുവരെ വികസിപ്പിച്ച വക്സിനുകളില്‍ വെച്ച് ഏറ്റവും മികച്ചത് ഇതാണെന്നും എസ്ഐഐ പറഞ്ഞു. ഇതുവരെ 4 കോടിയിലധികം വാക്സിനുകള്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
യുഎസ്എയിലെ നോവാവാക്സ് വികസിപ്പിച്ച കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണവും എസ്ഐഐയും ഐസിഎംആറും ഏറ്റെടുത്തിട്ടുണ്ട്. പരീക്ഷണത്തിനായി റെഗുലേറ്ററി അതോറിറ്റികള്‍ക്ക് ഉടന്‍ അപേക്ഷ നല്‍കുമെന്ന് ഇരുവരും അറിയിച്ചു.