ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തണയ്ക്കുന്നത് തുടരുമെന്ന് മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതാൻ റാം മാഞ്ജി. എച്ച്‌എഎമ്മിന് നിയമസഭയിൽ നാല് അംഗങ്ങളാണുള്ളത്. മാഞ്ജി കഴിഞ്ഞ ദിവസം നിയമസഭാ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തിരുന്നു. എൻഡിഎ ഘടകകക്ഷിയായ എച്ച്എഎം ഇതിന് പിന്നാലെയാണ് മുന്നണി മാറ്റ സാധ്യതകൾ തള്ളിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നിയമസഭാംഗങ്ങൾ എൻഡിഎയിൽ ചേരണമെന്നും മാഞ്ജി ആവശ്യപ്പെട്ടു.
നിതീഷ് കുമാറിന്റെ വികസന പദ്ധതികൾ കോൺഗ്രസിന്റെ പദ്ധതികളിൽ നിന്ന് വ്യത്യസ്തമല്ല. മാത്രമല്ല, സംസ്ഥാനത്തിന്റെ താൽപര്യം അനുസരിച്ചാണ് നിതീഷ് പ്രവർത്തിക്കുന്നത് അതിനാൽ, കോൺഗ്രസ് അംഗങ്ങൾ എൻഡിഎയിൽ ചേർന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നൽകണമെന്ന് മാഞ്ജി അഭിപ്രായപ്പെട്ടു.
എൻഡിഎ ഘടകകക്ഷികളായ ബിജെപി, ജെഡി (യു), വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവർ ചേർന്ന് 243 നിയമസഭാ മണ്ഡലങ്ങളിൽ 125 സീറ്റുകളാണ് നേടിയത്. ചെറുകക്ഷികളെ കൂടെ കൂട്ടി സർക്കാർ രൂപീകരണത്തിന് മഹാസഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് ശ്രമം നടത്തുന്നതിനിടെയാണ് എച്ച്എഎം നിലപാട് വ്യക്തമാക്കിയത്.