ഒരു കോടി രൂപ വിലയുള്ള അത്യാഢംബര വാച്ചുകൾ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻലിജൻസ് കസ്റ്റഡിയിൽ എടുത്തു. ഐപിഎൽ കീരിടം നേടിയ മുംബൈ ഇന്ത്യൻസ് ടീം ഇന്നലെ വൈകീട്ടാണ് പ്രത്യേക വിമാനത്തിലാണ് മുംബൈ വിമാനത്തിലെത്തിയത്.
നേരത്തെ ലഭിച്ച രഹസ്യ വിമാനത്തിന്റെ അടിസ്ഥാനത്തിൽ ക്രുനാലിനെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ നേരം ക്രുനാലിനെ ഡിആർഐ ചോദ്യം ചെയ്തു. തുടർന്നാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച വാച്ചുകൾ കണ്ടെടുത്തത്. ഡയമണ്ട് പതിച്ച ഒരു ഓദുമാ പീഗെ വാച്ചും രണ്ട് റോളക്സ് വാച്ചുകളുമാണ് ക്രുനാലിന്റെ കൈവശം ഉണ്ടായിരുന്നത്. ഇവക്ക് ഒരു കോടി രൂപ വിലവരും. ഓദുമാ പീഗെക്ക് മാത്രം ഇന്ത്യയിൽ 50 ലക്ഷം രൂപ വിലയുണ്ട്. രണ്ട് വാച്ചുകളും ഡിആർഐ മുംബൈ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. പിഴയും നികുതിയും നൽകിയാൽ ക്രുനാലിന് ഇവ തിരികെ നൽകുമെന്ന് ഡിആർഐ അറിയിച്ചു. 35000 രൂപക്ക് മുകളിൽ വിലയുള്ള ആഡംബര വാച്ചുകൾക്ക് 35 ശതമാനം നികുതി അടക്കണം.
29 കാരനായ ക്രുനാൽ പാണ്ഡ്യ 18 ടി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഈ വർഷം എട്ടു കോടി എൺപത് ലക്ഷം രൂപക്കാണ് ഓൾറൗണ്ടറായ ക്രുനാലിനെ മുംബൈ ഇന്ത്യൻസ് ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയത്.