കണവമീന്‍ ഇറക്കുമതി ചെയ്ത പെട്ടിയില്‍ കൊവിഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ ഇന്ത്യന്‍ എക്സ്പോര്‍ട്ടിംഗ് കമ്പനി നിന്നുള്ള മത്സ്യ ഇറക്കുമതി ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ചൈനീസ് കസ്റ്റംസ് ഓഫീസ്. 'ബസു ഇന്റർനാഷണല്‍' എന്ന മത്സ്യ കയറ്റുമതി കമ്പനിക്കുമാത്രമാണ് വിലക്ക് ബാധകമാവുക. അവര്‍ കയറ്റുമതിചെയ്ത കണവമീന്‍ ബോക്സില്‍നിന്നും എടുത്ത മൂന്ന് സാമ്പിളുകളിലും കൊവിഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കുശേഷം ഇറക്കുമതി സ്വമേധയാ പുനരാരംഭിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച പന്നിയിറച്ചി ബോക്സില്‍ നിന്നും കൊറോണ വൈറസ് കണ്ടെത്തിയതോടെയാണ് എല്ലാ കോൾഡ് സ്റ്റോറേജ് കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാന്‍ ചൈന തീരുമാനിച്ചത്.
ഇന്ത്യയിൽ നിന്ന് ടിയാൻജിനിലേക്ക് ഇറക്കുമതി ചെയ്ത ഫ്രീസുചെയ്ത ബെൽറ്റ് മത്സ്യത്തിലും നേരത്തെ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശീതീകരിച്ച ഭക്ഷ്യ ഉൽപന്നങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആണെങ്കിൽ അതത് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് ചൈന നേരത്തേതന്നെ വ്യക്തമാക്കിയതാണ്.