ബംഗളുരു: ദേശീയ ക്രിക്കറ്റില്‍ അവസരം കാത്തിരിക്കുന്ന നിരവധി യുവ പ്രതിഭകൾ ഉണ്ട്. അവര്‍ക്കായി ഐപിഎൽ ടീമിന്റെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ രാഹുൽ ദ്രാവിഡ്. ഐപിഎൽ ക്രിക്കറ്റിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ സമയമായെന്ന് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ബിസിസിഐ, ഐപിഎൽ ടീമുകളുടെ എണ്ണം എട്ടിൽ നിന്നും പത്താക്കി ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ദ്രാവിഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഐപിഎൽ ഇന്ത്യയുടെ നിലവാരം വൈറ്റ് ബോൾ ക്രിക്കറ്റിൽ വലിയ തോതിൽ ഉയർത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടീമുകളുടെ എണ്ണം കൂടിയാൽ മാത്രമേ ക്രിക്കറ്റില്‍ അവസരം കാത്തിരിക്കുന്ന എല്ലാവർക്കും അവസരം ലഭിക്കൂ എന്നും ഇത് ഒരിക്കലും ഐപിഎല്ലിന്റെ നിലവാരം തകരാൻ ഇടയാക്കില്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. യുവകളിക്കാര്‍ക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദി ഐപിഎൽ ആണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൂടാതെ, ദേവ്ദത്ത് പടിക്കലിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് തുടക്ക മുതലേ വിരാട് കോലി, എ ബി ഡിവിലിയേഴ്സ് തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരോടൊപ്പം പരിശീലനം നടത്താൻ സാധിക്കുന്നത് അവരുടെ ക്രിക്കറ്റ് ജീവിതത്തിൽ ഏറെ ഗുണം ചെയ്യുമെന്നും ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ പറഞ്ഞു.
ഐപിഎൽ ടീമുകൾ പത്തായി ഉയർത്തുകയാണെങ്കിൽ, അഞ്ച് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ഇപ്പോൾ നാല് വിദേശ താരങ്ങളാണ് ഒരോ ടീമിലും ഉള്ളത്. ടീമുകൾ ശക്തിപ്പെടുത്താൻ വിദേശ താരങ്ങളുടെ എണ്ണം കൂട്ടണമെന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ടീമുകളുടെ കടന്നുവരവോടെ അടുത്ത സീസണിലും താരലേലം ഉണ്ടായേക്കാമെന്ന സൂചനകളും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നൽകുന്നുണ്ട്.