കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി എജിക്ക് സൗഹൃദബന്ധമെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു.
1999 മുതൽ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയിൽ ഇൻസ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020 ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ സി ആൻഡ് എ ജിയും ഇ ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
സർക്കാർ സിഎജിക്കു നൽകുന്ന പല കത്തുകളും പ്രതിപക്ഷത്തിന് ലഭിക്കുന്നു. തൃശൂർ രാമനിലയത്തിൽ ഗൂഢാലോചന നടന്നതായി തനിക്കറിയാമെന്നും ഐസക്ക് വെളിപ്പെടുത്തി. സിഎജിയുടെ നടപടികൾ ഭരണഘടനാ പദവിക്ക് യോജിച്ചതല്ല. കരട് റിപ്പോർട്ട് ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ചൊൽപ്പടിക്കു നിർത്തി സേച്ഛപരമായ ഭരണത്തിനു കളമൊരുക്കലാണ്. സിഎജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് ഒരു ആയുധമായി തൽപ്പരകക്ഷികൾ ഉപയോഗപ്പെടുത്തുകയാണ് - തോമസ് ഐസക് ആരോപിച്ചു.