സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. ഇത് ചട്ടലംഘനമാണ്. ധനമന്ത്രിയുടെ വാക്കുകള്‍ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
അതേസമയം, കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ ഭരണഘടനാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തി. കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളില്‍ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സി.എ.ജിയുടെ ഈ കരട് ഓഡിറ്റ് റിപ്പോർട്ടിനോടുള്ള വിയോജിപ്പ് സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിയിലെ എല്ലാ കമ്പ്യൂട്ടറുകളുടേയും പാസ്‌വേഡ് സിഎജിക്ക് നൽകിയിരുന്നു. വികസന പദ്ധതികളെ തകർക്കാൻ കേന്ദ്രം സിഎജിയെ ഉപയോഗിക്കുകയാണ്. കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.