എറണാകുളം മുൻ കളക്ടർ എം. ജി. രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. എറണാകുളം ജില്ലാ കലക്ടറായിരിക്കെ കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡിയാണ് രാജമാണിക്യം.
സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കരാർ വ്യവസ്ഥകളിൽ ഇളവ് അനുമതിച്ചതിൽ അഴിമതിയുണ്ടെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. സ്ഥലം വിട്ടുനൽകിയ മറ്റ് ഭൂഉടമകൾക്ക് അനുവദിക്കാത്ത ഇളവുകൾ ഉൾപ്പെടുത്തി പ്രത്യേക കരാറുണ്ടാക്കിയതാണ് പരാതിക്ക് ആധാരം. പൊതുവിൽ നിശ്ചയിച്ച വിലയായ സെന്റിന് 52 ലക്ഷം രൂപയ്ക്ക് പകരം 80 ലക്ഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കരാറിൽ ചേർത്തിരുന്നു.
പ്രത്യേക കരാർ നിലനിൽക്കുമെന്ന് സർക്കാർ സമ്മതിച്ചാൽ ഭൂമിയുടെ നഷ്ടപരിഹാര ബാധ്യതയിൽ സർക്കാർ നിയമക്കുരുക്കിലാകും. കൊച്ചി മെട്രോ റെയിലിനായി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ തുടരന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.