വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല. ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നാലാഴ്ച സമയം നൽകി.
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമസംഭവങ്ങൾക്ക് പ്രകോപനമുണ്ടാക്കിയ സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദറിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. ഇവർക്കെതിരെ ഇന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർഷ് മന്ദറിന്റെ ആവശ്യം കോടതി തള്ളി. ഏപ്രിൽ 13-ന് കേസ് വീണ്ടും പരിഗണിക്കും. കേസ് അടുത്ത ദിവസങ്ങളിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.
നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട് സ്വത്തുനാശത്തിനും മറ്റും എഫ്.ഐ.ആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിന് ഇതുവരെ ആർക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 48 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പൊലീസ് സ്‌പെഷൽ കമ്മീഷണർ കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിനെ കക്ഷിയാക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യത്തെ ഹര്‍ജിക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍, ഗോലി മാരോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യമായി മാറിയെന്നും എഫ്‌ഐആര്‍ എടുക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാർ ആവശ്യപ്പെട്ടു. ഇതും കോടതി പരിഗണിച്ചില്ല.
ഹര്‍ജികള്‍ ഇന്നലെ ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചതെങ്കില്‍ ഇന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.