കണ്ണൂർ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്ന കേസിൽ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. കുഞ്ഞില്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു എന്ന് കുഞ്ഞിനെ പ്രസവിച്ച ശരണ്യയുടെ കാമുകന്‍ നിധിന്‍ പറഞ്ഞതിന്‍റെ ചാറ്റ് വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇന്നലെയാണ് പ്രേരണാ കുറ്റം ചുമത്തി പോലീസ് നിധിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് നിധിനാണെന്ന് ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇയാള്‍ ശരണ്യയെ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
ഫെബ്രുവരി 17-ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തി. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചും, തുടര്‍ന്നുളള ചോദ്യം ചെയ്യലിലുമാണ് ശരണ്യ കുറ്റം സമ്മതിച്ചത്.