താല്‍പര്യമുള്ള ഏത് സ്ത്രീക്കും ഗർഭപാത്രം വാടകയ്ക്ക് നൽകാൻ അനുവദിക്കുന്ന ബില്ലിന് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കി. ഇതോടെ കുഞ്ഞുങ്ങളുണ്ടാകാത്ത ദമ്പതികൾക്ക് മാത്രമല്ല വിവാഹ മോചനം നേടിയവർക്കും വിധവകൾക്കും വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകാം. ബിൽ മാർച്ച് 2-ന് ആരംഭിക്കുന്ന ബജറ്റ് സെഷന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനിതാക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭയുടെ 23 അംഗ സെലക്ട് കമ്മിറ്റി നല്‍കിയ എല്ലാ ശുപാർശകളും കണക്കിലെടുത്താണ് കാബിനറ്റ് ബില്ലിന് അംഗീകാരം നൽകിയത്. 2019 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയ കരട് നിയമത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നേരത്തേ, അടുത്ത ബന്ധുക്കള്‍ക്കുമാത്രമേ ഗർഭപാത്രം വാടകയ്ക്ക് നൽകാവൂ എന്നതടക്കമുള്ള ചില വിവാദ വ്യവസ്ഥകൾ ബില്ലില്‍ ഉണ്ടായിരുന്നു. സന്നദ്ധയായ ഏതു സ്ത്രീക്കും ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാമെന്ന വ്യവസ്ഥയടക്കം പല പുരോഗമന കാഴ്ചപ്പാടുകളും മുന്നോട്ടു വയ്ക്കുന്നതാണ് പുതിയ ബില്‍.
ബില്ലിലെ ചില പ്രധാന വ്യവസ്ഥകള്‍
- ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ വാടക ഗർഭപാത്രത്തിന് നിയമം അനുവദിക്കുകയുള്ളൂ.
- 35-നും 45-നുമിടയില്‍ പ്രായമുള്ള വിധവകള്‍ക്കോ വിവാഹമോചിതര്‍ക്കോ ഏക രക്ഷിതാവായി വാടക ഗര്‍ഭപാത്രത്തിനു സമീപിക്കാം.
- ഗര്‍ഭപാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന ബോര്‍ഡുകളുടെ ഭരണകാലാവധി മൂന്നുവര്‍ഷമാക്കും.
- ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീക്കു 36 മാസത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും.