പുതിയ കൊറോണ വൈറസ് (കോവിഡ് -19) അതിന്‍റെ ഏറ്റവും നിർണായക ഘട്ടത്തിലെത്തിയെന്നും, ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് ഗെബ്രിയേസസ്. വൈറസ് കൂടുതൽ പടരാതിരിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പോരാടിക്കൊണ്ടിരിക്കുകയാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ദക്ഷിണ കൊറിയയിലും ഇറാനിലും ഇറ്റലിയിലുമാണ് ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നത്. ദക്ഷിണ കൊറിയയില്‍ മാത്രം 1,200 ആളുകള്‍ ചികിത്സയിലുണ്ട്. അൾജീരിയ, ക്രൊയേഷ്യ, സ്പെയിൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധമൂലം ലോകമെമ്പാടും ഇതുവരെ 2,800 പേരാണ് മരണപ്പെട്ടത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും 81,700 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.
അതിവേഗം കൂടുതല്‍ അഗ്രസീവായി വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ടെഡ്രോസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 'ഭയപ്പെട്ടിരിക്കേണ്ട സമയമല്ല, കൂടുതല്‍ ഇച്ഛാശക്തിയോടെ പോരാടേണ്ട സമയമാണിതെന്നും' അദ്ദേഹം പറഞ്ഞു.
ഇറ്റലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെങ്കിലും തല്‍ക്കാലം അതിര്‍ത്തികള്‍ അടയ്ക്കാതെതന്നെ ഭീഷണി നേരിടാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ജർമ്മനിയിലും ഫ്രാൻസിലും അടക്കം രോഗം കണ്ടെത്തിയവരെല്ലാം ഇറ്റലിയില്‍നിന്നും പോയവരാണ്. ഇറാനിൽ 140 പേര്‍ ചികിത്സയിലാണ്. അയൽരാജ്യങ്ങൾ ഇറാനിലേക്കുള്ള യാത്ര നിർത്തിവക്കാന്‍ പൌരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് ഉംറ തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികൾക്കും താൽക്കാലിക വിലക്കേര്‍പ്പെടുത്തി.