പോലീസ് നിയമ ഭേദഗതി ഓർഡിനൻസ് സർക്കാർ പിൻവലിച്ചു. പൊതു സമൂഹത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഓർഡിൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് പിൻവലിക്കുന്നതായി മുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അപകീർത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് നിയമ ഭേദഗതി ഓർഡിനൻസ് പുനപരിശോധിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയതാണ്. പൊലീസ് ആക്ട് 118-എ ക്കെതിരെ വിമർശനങ്ങളും ആക്ഷേപങ്ങളും മുഖവിലക്കെടുക്കുമെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
പൊലീസ് നിയമ ഭേദഗതിക്കെതിരെ പൊതുസമൂഹത്തിൽ നിന്നുള്ള എതിർപ്പ് പരിഗണിച്ചാണ് ഓർഡിനൻസ് പുനപരിശോധിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്.